ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര ഡൽഹിയിലേക്കായിരുന്നു. ഡൽഹി ! - രാജനീതിയുടെ ഡൽഹി , രാഷ്ട്രീയസമരങ്ങളുടെ ഡൽഹി , വ്യാപാരകേന്ദ്രങ്ങളുടെ ഡൽഹി , മെട്രോറെയിലിന്റെ ഡൽഹി , ചരിത്രമുറങ്ങുന്ന ഡൽഹി , പുരാണങ്ങളിലെ ഇന്ദ്രപ്രസ്ഥം ! ഓരോ ഭാരതീയനും അറിവുവെച്ച നാൾ മുതൽ കേട്ടുവരുന്നൊരു നഗരത്തിൻറെ പേരാണ് ഡൽഹി - മാത്രമല്ല , ഇന്ത്യയിലെ ഏതിടത്തിലേക്കും വായു മാർഗം യാത്ര യോജിപ്പിക്കൂന്ന കണ്ണിയുമാണ് ഡൽഹി . ഇതെല്ലാം കൊണ്ട് തന്നെ ആ യാത്ര എന്നെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതായിരുന്നു
അനുഭവ്യമാവുന്നവ , ദൃശ്യമാവുന്നവയെക്കാൾ പ്രസക്തമാവുന്നതുകൊണ്ടുതന്നെ ഡൽഹിയെ കുറിച്ച് ആ സെപ്റ്റംബർ മാസത്തിലും ആദ്യം ശ്രദ്ധിച്ചത് താപനിലയും , ഊഷ്മാവുമാണ് . സൂര്യാസ്തമയത്തിനു മൂന്നാലു മണിക്കൂറുകൾക്ക് ശേഷവും അന്തരീക്ഷത്തെ തണുപ്പിക്കാനാവാതെ നഗരം വലഞ്ഞു
വടക്കേ ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സന്ദർശനം! ടാക്സി ഡ്രൈവറുടെ പഞ്ചാബിഭാഷ കലർന്ന ഹിന്ദി ഒരു ഹിന്ദുസ്ഥാനി രാഗം പോലെ സംഗീതാത്മകമായിരുന്നു. Paharganj എന്ന സ്ഥലത്തായിരുന്നു റൂം ബുക്കിംഗ് . "പഹാഡ്-ഗഞ്ജ്" - എത്ര ഇമ്പമുള്ള പേര് , അല്ലേ ? അവിടെയുള്ള ഒരു "ചാന്ദിവാലി ഗലി"-യിലാണ് സ്ഥലം . അന്ന് സ്മാർട്ഫോണുകൾ ഇന്നത്തെ പോലെ വ്യാപകമല്ല . ഇന്ത്യയിൽ 3G ,4G മൊബൈൽ ടെക്നോളജികൾ വരാനിരിക്കുന്നതേയുള്ളൂ. അതായതു ഗൂഗിൾ maps ഉപയോഗിക്കാൻ സാധിച്ചില്ല എന്ന് അർഥം . ചോദിച്ചപ്പോൾ ഇപ്പറഞ്ഞ സ്ഥലം ആർക്കും അറിയുന്നില്ല . ആ രാത്രി നേരത്തു തെല്ലൊരു ഭയം തോന്നിയെന്ന് സമ്മതിക്കാൻ ഇന്നും മടിയില്ല . അവസാനം, എങ്ങനെയോ ഗലി കണ്ടെത്തിയപ്പോഴോ - കഷ്ടി ഒരു നാലടി വീതിയുള്ള വഴി. അവിടുന്നു പുറത്തു കടന്നാൽ , അനേകം തെരുവുകളുടെ ഊരാക്കുടുക്കിൽ "ചാന്ദിവാലി ഗലി" കണ്ടെത്താൻ വീണ്ടും കഷ്ടപ്പെടുമെന്നുറപ്പുള്ളതിനാൽ അവിടവിടുള്ള അടയാളങ്ങളുടെ കുറിപ്പുണ്ടാക്കി പോക്കറ്റിൽ ഇട്ടു . "ഡോളർ ഇൻ " - അതായിരുന്നു ആ ഉപഗൃഹത്തിൻറെ പേര് . ആ പേര് , ആ എളിയ സ്ഥലത്തിന് ഒരു വിരോധാഭാസമായിരുന്നു . എന്നാൽ അവിടെയും തീവ്രവാദികളെ ഭയന്ന് പരിശോധന കർശ്ശനമായിരുന്നു . റെക്കോർഡിലേക്കായി സ്ലേറ്റിൽ പേരെഴുതിപ്പിടിച് ക്യാമറക്കുമുന്നിൽനിന്നു ചിരിച്ചു കൊടുക്കുമ്പോൾ പകരം ഗൗരവമായിരുന്നോ വേണ്ടിയിരുന്നത് എന്ന് അപ്പോൾ ആലോചിക്കാൻ സാധിക്കാത്തത്ര ക്ഷീണിതയായിരുന്നു ഞാൻ .
രാവിലെ അഞ്ച് മണിക്കേ എഴുന്നേറ്റു ആഗ്രയിലേക്കുള്ള ടൂറിസ്റ്റ് ബസ് കാത്തുനിൽക്കുമ്പോഴാണ് നേർത്ത പകൽവെളിച്ചത്തിൽ ഡൽഹിയെ ആദ്യമായി കാണുന്നത്. വീതിയേറിയ , വൃത്തിയും മനോഹാരിതയുമുള്ള റോഡുകൾ വിജനമായിരുന്നു ആ നേരത്തു .
അവിടവിടെയായി ഒരു പാൽക്കാരനോ പത്രക്കാരനോ മാത്രം . രാജ്യത്തെ പ്രധാനവാർത്തകളുടെ ഉദ്ഭവസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. എന്നതിനാൽ തന്നെ സൈക്കിളുകളിൽ അവ വിതരണം ചെയ്യപ്പെടുന്നതു കാണുമ്പോൾ ഒന്ന് നീണ്ടു കിടന്നു വായിക്കാൻ ഒരു കസേര കിട്ടിയിരുന്നെങ്കിൽ എന്നൊരു തോന്നലായിരുന്നു . അവിടെ അരികിലുള്ള രമ്യഹർമ്യങ്ങളിലേക്കു കണ്ണൊന്നു നീണ്ടുപോയി എന്നു പറയേണ്ടല്ലോ !
റെയിൽ മാർഗ്ഗം ഒന്നര മണിക്കൂർ മാത്രം എടുക്കേണ്ടിയിരുന്ന ഡൽഹി-ആഗ്ര യാത്ര അഞ്ച് മണിക്കൂർ കൊണ്ടാണ് റോഡ് മാർഗ്ഗം സാക്ഷാത്ക്കരിച്ചത് . Delhi Sultanate 1526 വരെ ഭരിച്ച Lodi Dynasty ആണ് ആഗ്രാ ഫോർട്ട് പണിതത് . എന്നാൽ കോട്ട ഇന്നു കാണുന്ന നിലയിലാക്കിയത് അക്ബർ ചക്രവർത്തിയാണത്രെ . ചുവന്ന കല്ലിൽ (Red sandstone ) തീർത്ത കോട്ട ഡൽഹിയിലെ റെഡ് ഫോർട്ടിനേക്കാൾ വലുതാണത്രേ ! 1638 ഇൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുന്നതുവരെ , മുഗൾ ചക്രവർത്തിമാർ ജീവിച്ചിരുന്നത് ഈ ആഗ്രാഫോർട്ടിൽ ആയിരുന്നു . ബ്രിട്ടീഷുകാർ അടക്കം പല സാമ്രാജ്യശക്തികളും ഇവിടെ അധികാരം സ്ഥാപിച്ചിട്ടുണ്ട്
ആഗ്രാഫോർട്ടിൽ നിന്നും കാണാവുന്ന അകലത്തിലാണ് ലോകവിസ്മയങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതിചെയ്യുന്നത്. താജ്മഹൽ - മുഗൾ ആഡംബരത്തിന്റെയും, പ്രതാപത്തിന്റെയും , വാസ്തുവിദ്യയുടെയും പ്രതീകം ! ചെറുപ്പം മുതലേ തീപ്പെട്ടികൂടുകളിൽ മാത്രം കണ്ടിട്ടുള്ള താജ്മഹൽ അങ്ങ് ദൂരെ രണ്ടര കിലോമീറ്റർ ദൂരത്തിൽ യമുനയുടെ മടിത്തട്ടിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരു തീപ്പെട്ടികൂടിലുള്ള വലിപ്പം തന്നെയേ തോന്നിക്കൂ
ഉത്തർ പ്രദേശ് സർക്കാരിന്റെ handicraft emporium ഒന്നോടിച്ചു കണ്ട് ,അതിനു ചേർന്നുള്ള ചെറിയ കടയിൽ നിന്ന് പേരുകേട്ട "agra ka pedha" ( കുമ്പളങ്ങ കൊണ്ടുള്ള ഒരു മധുരം) പൊതിഞ്ഞു വാങ്ങി, ഉച്ചഭക്ഷണവും കഴിച്ചു കൊണ്ടാണ് താജ് മഹൽ കാണാൻ ഇറങ്ങിയത് . മഹലിൻറെ ഒരു കിലോമീറ്റർ ദൂരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് നിരോധനമാണ് . ഡൽഹിയിലെ വായുമലിനീകരണം മൂലം മഹലിന്റെ മാർബിൾ നിറം മങ്ങുന്നൊരു പ്രതിഭാസം ഉണ്ടായിരുന്നു . എന്തൊക്കെ ചെയ്തിട്ടെന്താ, കേറി ചെല്ലുന്നത് മനുഷ്യരല്ലേ - " ലോകമേ തറവാട് " എന്നതിനെ "എന്റെ തറവാടാണീ ലോകം " എന്ന് വ്യാഖ്യാനിക്കുന്നവർ ! മഹലിലേക്കു പോകാൻ സൈക്കിൾ റിക്ഷകൾ ലഭിക്കും , അല്ലെങ്കിൽ കാൽനടയായി പോകാം
മഹലിനടുത്തെയിയപ്പോഴാണ് അടുത്ത നടുങ്ങുന്ന കാഴ്ച കണ്ടത് . രജനികാന്ത് ചിത്രങ്ങൾ ഇറങ്ങുന്ന അന്ന് ഇല്ലാത്ത തിരക്ക് - യമുന പോലെ നീണ്ടു കിടക്കുന്ന മനുഷ്യവരികൾ . പ്രവേശനത്തിന് ഇന്ത്യക്കാർക്ക് ഇരുപത് രൂപ , വിദേശികൾക്ക് ഇരുനൂറ് - നമ്മൾ കൊട്ടിഘോഷിക്കുന്ന "അഥിതി ദേവോ ഭവ:" സംസ്കാരമൊന്നും ടൂറിസത്തിനു വിഷയമല്ല . പിന്നെ , സിനിമ ടിക്കറ്റ് എടുക്കുമ്പോഴുള്ളപോലെ ഇവിടെയും കരിഞ്ചന്ത ഉണ്ടെന്നുള്ളതൊരു സമാധാനമായിരുന്നു എന്ന് നർമ്മം പറയാം. ഇരുപതു രൂപയ്ക്കു പകരം അമ്പതു വാങ്ങിയ പയ്യൻ ഞങ്ങളെ തിരക്കില്ലാത്ത മറ്റൊരു കോട്ടവാതിലിൽ കൊണ്ടുപോയി . പകരം ഒരു കിലോമീറ്ററിൽ അധികം പിന്നെയും നടക്കേണ്ടി വന്നു എന്നത് സത്യം . ഒരൽപം അന്തസ്സ് കുറഞ്ഞതാണെങ്കിലും മാന്യമായ ജോലി ചെയ്തു വിനോദസഞ്ചാരത്തിന്റെ തണലിൽ മാത്രം ജീവിക്കുന്ന എത്ര മനുഷ്യർ !
നിങ്ങളുടെ ഭാവനയ്ക്ക് അതിരുണ്ടെങ്കിൽ അതിനുമപ്പുറത്തുള്ള വാസ്തുസൃഷ്ടിയാണ് താജ്മഹൽ
നിത്യവൃത്തിക്ക് പണിയെടുത്തു , തൊഴിൽ ലക്ഷ്യം കണ്ടാൽ കോട്ടക്കുപുറത്താകുന്ന , ചരിത്രത്തിൽ സ്ഥാനം പിടിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികൾ വെണ്ണക്കല്ലിൽ തീർത്ത വിസ്മയം ! റെഡ് സാൻഡ്‌സ്‌റ്റോൺ ഇന് പകരം മാർബിൾ കല്ലുകളായിരുന്നു ഷാജഹാൻ ചക്രവർത്തിക്ക് പ്രിയം. ആ സൃഷ്ടി പൂർത്തിയായതിന് ശേഷം അത് പോലൊന്ന് പിന്നെയുണ്ടാക്കാതിരിക്കാൻ പ്രധാനശില്പിയുടെ കൈ അടർത്തിമാറ്റി എന്ന് ചക്രവർത്തിയെക്കുറിച്ചൊരു കഥയുണ്ട് . എന്തൊക്കെയായാലും ചരിത്രം ചക്രവർത്തിമാരെ മാത്രം ഓർക്കുന്നു - അവരുടെ മനോരാജ്യത്തിനനുസരിച്ചു പ്രവർത്തിച്ചു കർമ്മപൂർണതയിലെത്തിക്കുന്നവരെ ആരുമോർക്കുന്നില്ല !
ആഗ്രയിൽ നിന്നുമുള്ള യാത്ര മഥുരയിലേക്കായിരുന്നു . ഉത്തർ പ്രദേശിലെ റോഡുകളുടെ അവസ്ഥയും , ഗതാഗത നിയന്ത്രണവും , ഒരു യാത്രോപാധിയായുള്ള പതുക്കെമാത്രം നീങ്ങുന്ന കാളവണ്ടികളുടെ ഉപയോഗവും എല്ലാം കൊണ്ടും മഥുരയിലും വിചാരിച്ചതിലും വൈകിയാണ് എത്തിയത് . എന്നാൽ , അവിടെ കണ്ട മഥുര എന്നെ കുറച്ചൊന്നുമല്ല അദ്‌ഭുതപെടുത്തിയത് - "ഇതായിരുന്നോ കംസന്റെ രാജധാനി ?!" എന്ന് സഹതാപം ജനിപ്പിക്കുന്ന ഇടം . എന്നാൽ അതിലുമൊരു രസം തോന്നിയ കാര്യമെന്തെന്നാൽ , ഇവിടുത്തുകാരുടെ ഹിന്ദിയുടെ ഭാഷാഭേദം രസകരമാണ്. മലയാളികളുടെ പ്രിയങ്കരിയായ എഴുത്തുകാരി മാധവിക്കുട്ടി "നീർമാതളം പൂത്ത കാലം" എന്ന തൻ്റെ ജീവചരിത്രച്ചുവയുള്ള പുസ്തകത്തിൽ , തന്റെ ആയ ഇങ്ങനെ പറയുന്നതായി എഴുതിയിട്ടുണ്ട് , " ദൈവം സംസാരിക്കുന്ന ഭാഷ മലയാളമാണ് . പൊടികുഞ്ഞായ നമ്മുടെ സുലുകുഞ്ഞു പോലും മലയാളം പറയുന്നത് ആരും പഠിപ്പിച്ചുകൊടുത്തിട്ടല്ല " , എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സ്ത്രീ , ഇഷ്ടദേവനായ ശ്രീകൃഷ്ണൻ വളർന്നത് ഇവിടെയാണെന്നും ആ യുക്തി വെച്ച് നോക്കിയാൽ സംസാരിച്ചിരിക്കാവുന്നത് , ഇവിടുത്തെ ഗ്രാമ്യഭാഷയാവും എന്ന് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ മാധവികുട്ടി ജീവിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോയി
തിരിച്ചു ഡൽഹി എത്തിയപ്പോൾ സമയം രാത്രി ഒന്നര . "ഇത്നെ ദേർ ഹോഗയെ ആനെ മേം " , എന്ന് ചോദിക്കാൻ പൊടിമീശക്കാരൻ പയ്യൻ എണീറ്റിരുന്നിരുന്നു - വൈകി ഹോട്ടൽ അന്വേഷിച്ചു വന്നേക്കാവുന്ന വിദേശികളെ ഓർത്തായിരിക്കണം. കാരണം, രണ്ടടിയുടെ വ്യത്യാസത്തിലാണ് "Euro Inn " സ്ഥിതി ചെയ്യുന്നത്. കടലിനപ്പുറത്തിരുന്ന് web browse ചെയ്യുന്നവർക്കുണ്ടോ ഈ സത്രങ്ങളുടെ യഥാർത്ഥ അവസ്ഥ അറിയുന്നു !
സെപ്റ്റംബർ 27 അവിടെ അവസാനിച്ചു
ചരിത്രത്തിൽ അടിഞ്ഞുകിടക്കുന്നവയാണ് പഴയ ഡൽഹിയിലെ തെരുവുകൾ - കാലം പിറകിലേക്ക് പോയെന്നൊരു മായ ജനിപ്പിക്കുന്നവ! ഇലക്ട്രിക്ക് കേബിളുകളും ടെലിഫോൺ ലൈനുകളും പിണഞ്ഞുകിടന്നു വല കെട്ടി വീഴാതെ സൂക്ഷിക്കുകയാണെന്നു തോന്നുന്ന പഴയകെട്ടിടങ്ങൾ , നൂറ്റാണ്ടുകളുടെ പൊടിയടിഞ്ഞു കിടന്നു . ഗലികളിലൂടെ ഓടുന്ന അന്യം നിന്നിട്ടില്ലാത്ത സൈക്കിൾ റിക്ഷകളും , ടോങ്കകളും . ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഭാരം വലിക്കുന്ന മനുഷ്യർ . ഉള്ളവന് എല്ലാം; ഇല്ലാത്തവന് ഒന്നുമില്ല - എന്ന കാഴ്ച തന്നെയാണ് തലസ്ഥാനനഗരിയിലും .
പ്രാതലിന് കേറിയ ഹോട്ടലിൽ പത്തിരുപതു രാജ്യങ്ങളുടെ കൊടികൾ ; മൈക്കിൾ ജാക്‌സണും , മഡോണയും , മെർലിൻ മൺറോയും തൂങ്ങിയാടുന്ന ചുവരുകൾ ; എല്ലാം വിദേശികളെ ആകർഷിക്കാൻ തന്നെ
അടുത്തതായി പോയത് കുത്തബ് മീനാറിലേക്കാണ് , ഓട്ടോറിക്ഷയിൽ ; ഡൽഹിയിലെ റോഡുകൾക്കെല്ലാം മുഗൾ ചക്രവർത്തിമാർ തുടങ്ങി ഇങ്ങോട്ടുള്ളവരുടെ പേരുകളാണ് . സ്ഥലപ്പേരുകളും കാതിനിമ്പമുള്ളവയാണ് - ധരിയാ ഗാംജ് , വസന്ത് കുഞ്ജ് എന്നിങ്ങനെ , ശ്രവണസുഖം തരുന്നവ ! കുത്തബ് മീനാർ , വാസ്തുകലയുടെ മറ്റൊരുദാത്ത മാതൃകയാണ്. കഴുത്തിന്റെ നീളം പരീക്ഷിക്കുന്ന മീനാർ. വിസ്മയം ജനിപ്പിക്കുന്ന കൽത്തൂണുകൾ . 1600 വർഷങ്ങളായിട്ടും തുരുമ്പിക്കാതെ നിൽക്കുന്ന അശോകസ്തംഭം ഇന്നുമൊരു വിസ്മയവും, പഠനവിഷയവുമാണ്
ചാന്ദ്നി ചൗക്കിൽ നിന്നും കാശ്‌മീരി ഗേറ്റ് വരെ പോയത് ഡൽഹി മെട്രോയിലുള്ള യാത്ര പരീക്ഷിക്കാനായിരുന്നു.
പിന്നീട് പോയത് ഇന്ത്യാ ഗേറ്റിൽ ആണ് . അതിവിശാലമാണ് ഇന്ത്യാ ഗേറ്റിനെയും , ഇന്ത്യൻ പാർലമെന്റിനെയും ഘടിപ്പിക്കുന്ന റോഡ് . ഇരുവശത്തും പച്ചപ്പുൽത്തകിടി . അങ്ങിങ്ങായി നിർത്തിയിട്ടിരിക്കുന്ന മിലിറ്ററി വാഹനങ്ങൾ , ഇന്ത്യൻ ആർമിയുടെ ജിപ്സികൾ , പല സേനയിലും പെട്ട ഉദ്യോഗസ്ഥർ . തലയെടുപ്പോടെ നിൽക്കുന്ന ഇന്ത്യാ ഗേറ്റ് . ഇന്ത്യൻ ഡിഫെൻസ് സെർവീസിന്റെ നാഡീവ്യൂഹങ്ങളായ ആർമി, നേവി, എയർ ഫോഴ്സ് സേനകളുടെ കൊടികൾ പ്രസരിപ്പോടെ പറന്നുകളിച്ചു . ജവാന്മാരുടെ അടങ്ങാത്ത ധൈര്യത്തിന്റെയും , നിസ്വാർത്ഥമായ ത്യാഗത്തിന്റെയും പ്രതീകമായ അണയാത്ത അഗ്നി " അമർ ജവാൻ ജ്യോതി " എരിഞ്ഞു കൊണ്ടേയിരുന്നു . ഒന്നാം ലോകയുദ്ധത്തിലും അഫ്ഘാൻ യുദ്ധങ്ങളിലും വീരമൃതു വരിച്ച യോദ്ധാക്കളുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തിവച്ചിട്ടുണ്ട് . " ലോകം രാജാക്കന്മാരെ മാത്രം ഓർക്കുന്നു, പടയാളികളെയല്ലേ " , എന്ന നൈരാശ്യവാദം ഇവിടെ മാത്രം തിരുത്തപ്പെട്ടിരിക്കുന്നു
പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞിട്ടുള്ള എത്രയോ മഹാന്മാരുടെ പാദങ്ങൾ പതിച്ച ഭൂമിയായിരിക്കണം ഡൽഹി. അവരിൽ ബഹുഭൂരിപക്ഷത്തിന്റെയും പൂർത്തീകരിക്കാത്ത ആഗ്രഹങ്ങളുടെ ചുടുനിശ്വാസം കൊണ്ടായിരിക്കുമോ ഇവിടുത്തെ താപനില അസഹ്യമാം വിധം താഴാതെ നിൽക്കുന്നത് , തിരിച്ചു ട്രെയിനിൽ കയറുമ്പോൾ ഞാൻ ഓർത്തുപോയി .